പത്തനംതിട്ട: ശബരിമല പുണ്യതീർത്ഥജല വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി വിശ്വഹിന്ദു പരിഷത്ത്.
ഭക്തർ പുണ്യ പ്രസാദമായി കരുതുന്ന തീർത്ഥത്തെ അവഹേളിച്ച ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഭക്തജനങ്ങളോടും ഹൈന്ദവ സമൂഹത്തോടും മാപ്പു പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയും സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരനും ആവശ്യപ്പെട്ടു.
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് മന്ത്രി ശബരിമലയിൽ എത്തിയത്. ശബരിമലയിലെത്തിയ കെ. രാധാകൃഷ്ണൻ ഭഗവാനെ തൊഴാതെയും പുണ്യതീർത്ഥ ജലം കുടിക്കാതെ കളയുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്. തീർത്ഥ ജലം കൈകളിൽ പുരട്ടി ഒഴിവാക്കുന്നതും വീഡിയോയിൽ കാണാം. ഇത് ഭക്തർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.