കോഴിക്കോട് : സംസ്ഥാനസർക്കാർ കൊട്ടിയാഘോഷിച്ച് നടത്തുന്ന നവകേരള സദസ് യാത്രയ്‌ക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. യാത്ര അക്ഷരാര്‍ഥത്തില്‍ കേരളത്തെ കലാപഭൂമിയാക്കിയെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണെന്നും ആരോപിച്ച വി.എം. സുധീരന്‍ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്ന് വീണ്ടും തെളിയിച്ചുവെന്നും കേരളത്തില്‍ നടക്കുന്നത് ജനാധിപത്യമല്ല, ഫാസിസ്റ്റ് ശൈലിയിലുള്ള ഭരണമാണെന്നും തുറന്നടിച്ചു.
ജനങ്ങളുടെ ഒരു പ്രശ്‌നത്തിനും പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ നവകേരള യാത്ര പരാതികള്‍ ശേഖരിക്കുന്ന യാത്രയായിരുന്നു. എട്ടു ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതായി മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. അതിനു മുകളിലാണ് ലക്ഷക്കണക്കിന് പരാതികളുടെ ശേഖരണം നടന്നത്.
യാത്ര അക്ഷരാര്‍ഥത്തില്‍ കേരളത്തെ കലാപഭൂമിയാക്കി. അതിന് ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണ്. നവകേരള സദസ്സിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് കരിങ്കൊടി ഉയര്‍ത്തിയ പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ഡിവൈഎഫ്ഐ ക്രമിനലുകളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയാണ്. അതിന് ‘രക്ഷാപ്രവര്‍ത്തനം’ എന്ന ഓമനപ്പേരും ഇട്ടു. നവകേരള സദസിന്റെ പരാജയത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നടത്തുന്നത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്ന് വീണ്ടും തെളിയിച്ചു. കേരളത്തില്‍ നടക്കുന്നത് ജനാധിപത്യമല്ല, ഫാസിസ്റ്റ് ശൈലിയിലുള്ള ഭരണമാണ്.” വി.എം. സുധീരന്‍ പറഞ്ഞു.