തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനൊരുങ്ങി അനന്തപുരി.ചൊവ്വാഴ്ച്ച രാവിലെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പോടെ സ്വീകരിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. നഗരം കൊടിതോരണങ്ങളാല്‍ അലംകൃതമായി. നഗരമാകെ ഉത്സവാന്തരീക്ഷത്തിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തലസ്ഥാന സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി.വി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷമാകും ബിജെപിയുടെ സമ്മേളന നഗരിയിലേക്കെത്തുക. അൻപതിനായിരം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പടുകൂറ്റന്‍ വേദിയിൽ രാവിലെ 10 മണിക്കാണ് സമ്മേളനം ആരംഭിക്കുക.കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അദ്ധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.