ജല്‍പായ്ഗുരി: ഒരേ സമയം നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതിനെ തുടർന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ് കുമാര്‍ എന്ന യുവാവ് ജീവനൊടുക്കാൻ തീരുമാനിച്ചത്. ഇയാള്‍ നിലവില്‍ കൂച്ച്ബിഹാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ബംഗാളിലെ കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ സുബമോയ് ഒരേസമയം നാല് കാമുകിമാരുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇവിടെ വച്ച് പരിചയപ്പെട്ടതാണ് ഇയാള്‍ യുവതികളെ പിന്നീട് ഇവരുമായി അടുപ്പത്തിലായി. എന്നാല്‍ ഈ നാല് യുവതികള്‍ക്കും അവരുടെ കാമുകന്‍ ഒരാളാണ് എന്ന് അറിയില്ലായിരുന്നു. അടുത്തിടെ കാമുകിമാര്‍ക്ക് ഇക്കാര്യത്തില്‍ ചില സൂചനകള്‍ ലഭിച്ചു. തുടർന്ന് സിനിമ സ്റ്റെലില്‍ നീങ്ങിയിരുന്ന പ്രണയങ്ങള്‍ കാളിപൂജ ആഘോഷങ്ങള്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം പൊളിയുകയായിരുന്നു.
ഇതിനുപിന്നാലെ നാല് കാമുകിമാരും ഒരുമിച്ച് സുഭമോയിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. തന്‍റെ ജോലിക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു സുബമോയ്. വീട്ടിലെത്തിയ യുവതികള്‍ ഇയാളുമായി തര്‍ക്കത്തിലായി. വലിയ വഴിക്കിലേക്ക് കാര്യങ്ങള്‍ നീങ്ങി. അയല്‍വാസികളും മറ്റും കൂടിയപ്പോൾ ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെ യുവാവ് കിടപ്പമുറിയിലേക്ക് ഓടിക്കയറുകയും വിഷം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സുബമോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് മനസിലാക്കിയ നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി ഇയാളെ അടുത്തുള്ള മതബംഗ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ഇയാളെ കുച്ഛ്ബിഹാര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സുബമോയ് കുമാറിന്റെ കുടുംബാംഗങ്ങളാരും തയ്യാറായില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.