കൽപറ്റ: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ധാർത്ഥ് കൊല്ലപ്പെട്ട ദിവസം ഉച്ചമുതൽ വിസി ഡോ. എം.ആർ. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തൽ. മരണവിവരം അറിഞ്ഞിട്ടും അതിനെപ്പറ്റി അന്വേഷിക്കാൻ വിസി തയാറായില്ല. മാനേജ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾ നടത്തുകയായിരുന്നു അദ്ദേഹം. അഭിമുഖം കഴിഞ്ഞ് ഫെബ്രുവരി 21നാണ് വിസി ക്യാംപസിൽ നിന്നു പോയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മൃതദേഹം പോലീസ് എത്തുന്നതിനു മുൻപേ പ്രതികൾ തന്നെ അഴിച്ചതായും റിപ്പോർട്ട് ഉണ്ട്. മർദ്ദന വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർത്ഥിന്റെ ഫോണും പ്രതികൾ പിടിച്ചു വച്ചിരുന്നു. ഫോൺ തിരികെ നൽകിയത് 18ന് രാവിലെയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
16ന് ഉച്ചയോടെയാണ് വീട്ടുകാർ സിദ്ധാർത്ഥിനെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 17നും ഫോണിൽ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാർത്ഥ് കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാർഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പിറ്റേന്നു വീണ്ടും പ്രതികൾ മർദ്ദിച്ചു. അന്ന് രാവിലെ പ്രതികൾ ഫോൺ കൈമാറി. തുടർന്ന്, ഫോണിൽ അമ്മയോട് 24ന് വീട്ടിലെത്തുമെന്ന് സിദ്ധാർത്ഥ് പറഞ്ഞു. പിന്നീട് സിദ്ധാർത്ഥിന്റെ മരണവാർത്തയാണ് എത്തിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.