Tuesday, December 23, 2025

“ഗോവിന്ദനെ ഭയപ്പെടുത്തുന്നത് സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവ് ! സ്വജനപക്ഷപാതത്തിന് വേണ്ടി സഹകരണ പ്രസ്ഥാനത്തെ സംസ്ഥാന സർക്കാർ ബലി കൊടുക്കുന്നു ! ” രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്

തിരുവനന്തപുരം : കേരളത്തിലെ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് നിയമങ്ങളും കേന്ദ്ര നിയമങ്ങളും പാലിക്കുന്നില്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് രംഗത്ത് വന്നു. സ്വജനപക്ഷപാതത്തിന് വേണ്ടി സഹകരണ പ്രസ്ഥാനത്തെ ബലി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് തുറന്നടിച്ച അദ്ദേഹം, സഹകരണ ബാങ്കുകളെ ബിജെപി എതിർക്കുന്നില്ലെന്നും എന്നാൽ കള്ളപ്പണം വെളുപ്പിക്കുന്ന സിപിഎം നിയന്ത്രിക്കുന്ന ബാങ്കുകളെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ സുരേഷ് ഗോപിക്ക് ഇ.ഡി വഴിയൊരുക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നതെന്നും എന്നാൽ ബിജെപിയുടെയല്ല തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണു ഗോവിന്ദനെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രാജ്യം മുഴുവൻ നടപ്പാക്കിയ ഏകീകൃത സോഫ്റ്റ്‌വെയർ കേരളത്തിൽ നടപ്പാക്കാത്തതിന് എന്തു ന്യായീകരണമാണ് സംസ്ഥാന സർക്കാരിന് പറയാനുള്ളത്? 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾ കർശന നിബന്ധനകൾക്ക് വിധേയമാക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല. എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളിൽ പാൻകാർഡ് നിർബന്ധമാക്കാത്തതെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും വ്യക്തമാക്കണം. എല്ലാ ബാങ്കിങ് ഇടപാടിനും പാൻകാർഡ് നിർബന്ധമാവുമ്പോൾ ഇവിടത്തെ സഹകരണ ബാങ്കുകൾ പാലിക്കാത്തതെന്താണ്? നിയമവിരുദ്ധമായ ഇടപാടുകൾക്ക് സംസ്ഥാന സർക്കാരും സിപിഎമ്മും കൂട്ടുനിൽക്കുന്നു. അതുകൊണ്ടാണ് ആരും അറിയാതെ കോടികൾ നിക്ഷേപിക്കാൻ സാധിക്കുന്നത്. ബാങ്കിങ് നിയമങ്ങൾ പാലിക്കാതെ ഞങ്ങൾ സൊസൈറ്റിയാണെന്ന് പറഞ്ഞ് വളഞ്ഞ വഴിയിലൂടെ പോവുകയാണ് സംസ്ഥാനം.

ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സർക്കാർ ഇപ്പോൾ സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പിന്റെ കടംവീട്ടുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സിപിഎം നേതാക്കൾ നടത്തിയ കൊള്ളമുതലിന് സംസ്ഥാന സർക്കാരിന് ഗ്യാരന്റി നിൽക്കാൻ പറ്റുമോ? സ്വജനപക്ഷപാതത്തിന് വേണ്ടി സഹകരണ പ്രസ്ഥാനത്തെ ബലി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സഹകരണ ബാങ്കുകളെ ബിജെപി എതിർക്കുന്നില്ല. എന്നാൽ കള്ളപ്പണം വെളുപ്പിക്കുന്ന സിപിഎം നിയന്ത്രിക്കുന്ന ബാങ്കുകളെയാണ് എതിർക്കുന്നത്.

എങ്ങനെയാണ് കേരളത്തിലെ ചില സഹകരണ ബാങ്കുകളിൽ മാത്രം കോടികളുടെ നിക്ഷേപമുണ്ടാവുന്നത്. വിദേശത്തുള്ള വൻകിടക്കാർ അവരുടെ കള്ളപ്പണം സഹകരണ ബാങ്ക് വഴി വെളുപ്പിക്കുകയാണ്. വാർഷിക പരിശോധന നടക്കുന്ന മാർച്ച് അവസാനം പോലും കോടികളുടെ കൊടുക്കൽ വാങ്ങലുകളാണ് പല സഹകരണ ബാങ്കുകളിലും നടക്കുന്നത്. നോട്ടുനിരോധനത്തിന് ശേഷമാണ് വലിയ തോതിൽ പണം കേരളത്തിലേക്ക് ഒഴുകിയത്. ഇതിനെ കുറിച്ച് പരിശോധിക്കണം. കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഫൊറൻസിക് ഓഡിറ്റിങ് നടത്തണം. സഹകരണ മേഖലയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം.

തൃശൂരിൽ സുരേഷ് ഗോപിക്ക് ഇ.ഡി വഴിയൊരുക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നത്. ബിജെപിയുടെയല്ല തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് ഇ.ഡി അന്വേഷണം. സിപിഎം നേതാക്കളായ എ.സി.മൊയ്തീനും എം.കെ.കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദൻ വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയിൽ സിപിഎം അണികൾ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണു ഗോവിന്ദനെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത് ? ” എം.ടി.രമേശ് ചോദിച്ചു.

Related Articles

Latest Articles