തൃശ്ശൂർ:പ്രേക്ഷകർക്ക് ഇടനിലക്കാരില്ലാതെ സിനിമ ടിക്കറ്റ് എടുക്കാനായി വാട്‌സ്ആപ്പ് ബുക്കിംഗ് ആരംഭിച്ചു,തിയറ്റർ ഉടമയ്ക്ക് വിലക്ക്.തൃശ്ശൂരിലെ ഗിരിജ തിയറ്ററിനെയാണ് മുന്നറിയിപ്പ് ഒന്നും തന്നെ നൽകാതെ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ പുറത്താക്കിയത്.എന്നാൽ തങ്ങൾ ഒരു രൂപ പോലും കമ്മീഷൻ വാങ്ങാതെയാണ് ബുക്കിംഗ് നടത്തുന്നതെന്നും ഓൺലൈൻ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നുമാണ് തിയറ്റർ ഉടമ ഡോ. ഗിരിജയുടെ നിലപാട്.
ശക്തമായ നിലപാടുകളുടെ പേരിലും വ്യാജ പ്രചരണങ്ങളെ അതിജീവിച്ചതിന്റെ പേരിലും മുൻപും ഗിരിജ തിയറ്റർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നേരത്തെ കുറുപ്പ് എന്ന സിനിമ പ്രദർശിപ്പിച്ച തന്റെ തിയറ്ററിന്റെ പേരിൽ പുറത്തുവന്ന വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി ഗിരിജ രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം സിനിമ നിർത്തുകയാണെന്നും പറഞ്ഞുള്ള ചില സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗിരിജ തിയറ്റർ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നായിരുന്നു പോസ്റ്റുകൾ. ഇതിനെതിരെ ശക്തമായി തന്നെ ഡേ. ഗിരിജ പ്രതികരിച്ചിരുന്നു. ‘കുറുപ്പ്’ മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതിൽ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ദുൽഖർ സൽമാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകൾ വിശ്വസിക്കരുതെന്നുമായിരുന്നു ഗിരിജ അന്ന് പറഞ്ഞത്.