Monday, April 29, 2024
spot_img

മേരി എവിടെ ?അന്യസംസ്ഥാനക്കാരിയായ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് സുരക്ഷാ മേഖലയിൽ നിന്ന് ! സമാന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പോലീസ് ഉറക്കത്തിൽ ? കുഞ്ഞിനായുള്ള അന്വേഷണം തുടരുന്നു !

മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കിടന്നുറങ്ങിയ അന്യസംസ്ഥാനക്കാരിയായ രണ്ടര വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയത് നഗര മധ്യത്തിലെ അതീവ സുരക്ഷാമേഖലയിൽനിന്ന്. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളജ് എത്തുന്നതിനു തൊട്ടുമുൻപാണ് കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലം. മുൻപിൽ പേട്ട – ശംഖുമുഖം റോഡ്. ബ്രഹ്മോസും വിമാനത്താവളവും തൊട്ടടുത്തുള്ളതിനാൽ തന്ത്രപ്രധാന സുരക്ഷാ മേഖലയാണെങ്കിലും, ക്രിമിനൽ സംഘങ്ങളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം എന്നാണ് നാട്ടുകാർ പറയുന്നത്.

കുടുംബം താമസിച്ചിരുന്ന കുറ്റിക്കാടുകളുള്ള മൈതാനത്തിനു പുറകിൽ റെയിൽവേ ട്രാക്കും ചതുപ്പുമാണ്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കച്ചവടത്തിനായി വരുന്ന നാടോടി കുടുംബങ്ങൾ ഇവിടെ തമ്പടിക്കാറുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് ചരക്കുമായി എത്തുന്ന ലോറികൾ സ്ഥിരമായി പാർക്കു ചെയ്യുന്ന സ്ഥലം കൂടിയാണ് ഇത്. മാത്രവുമല്ല ഓൾ സെയിന്റ്സ് കോളജിനു മുന്നിൽനിന്ന് കഴക്കൂട്ടത്തേക്കും കൊല്ലത്തേക്കും പേട്ട ജംക്‌ഷനിൽനിന്നു കന്യാകുമാരി ഭാഗത്തേക്കും പോകാനാകും. അതിനാൽ തന്നെ വ്യാപകമായി തെരച്ചിൽ നടത്തുകയാണ് പോലീസ്.

10 മണിക്കുശേഷമാണ് കഴിഞ്ഞ രാത്രി പെൺകുട്ടിയുടെ കുടുംബം ഉറങ്ങാൻ കിടന്നത്. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്. 12 മണിക്കുശേഷം അമ്മ നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലായത്. തൊട്ടടുത്ത് മൂന്ന് സഹോദരങ്ങൾ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവ് റോഡിലേക്കിറങ്ങി തിരച്ചിൽ നടത്തി. തൊട്ടടുത്ത് രാത്രിയിൽ തുറന്നിരിക്കുന്ന കടയിൽ എത്തി വിവരം പറഞ്ഞു. കടക്കാരുടെ നിർദേശമനുസരിച്ച് തുടർന്ന് പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു . തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന കുടുംബം ഒരു മാസം മുൻപാണ് ഹൈദരാബാദിൽനിന്ന് തലസ്ഥാനത്തെത്തിയത്. കറുപ്പിൽ പുള്ളികളുള്ള വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നത്.

Related Articles

Latest Articles