ഉത്തര്‍പ്രദേശ്: യാത്രക്കാരായ നാലുപേർ നിർത്തിയിട്ട ട്രെയിനിൽ നിസ്കരിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി നല്‍കി ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ ദീപലാല്‍ ഭാരതി.
ഖദ്ദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണ് ഇവര്‍ നിസ്കരിച്ചത്. ഒക്ടോബര്‍ 20 നാണ് സംഭവം നടന്നത്. ദീപലാല്‍ ഭാരതി തന്നെയാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും.
താന്‍ സത്യാഗ്രഹ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ, മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് അവരുടെ വഴി തടയുന്ന രീതിയില്‍ നാല് പേര്‍ നിസ്കരിക്കുന്നത് കണ്ടതായി ബി.ജെ.പി നേതാവ് പറഞ്ഞു. ‘ഞാനാണ് വീഡിയോ ചിത്രീകരിച്ചത്. അവര്‍ സ്ലീപ്പര്‍ കോച്ചില്‍ നമസ്‌കാരം നടത്തി. മറ്റ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത വിധത്തില്‍ അസൗകര്യമുണ്ടാക്കിയായിരുന്നു ഇത്. പൊതുസ്ഥലങ്ങളില്‍ അവര്‍ക്ക് എങ്ങനെ നമസ്കരിക്കാനാകും? അത് തെറ്റായിരുന്നു’, ദീപലാല്‍ ഭാരതി കൂട്ടിച്ചേർത്തു.
കോച്ചിന്റെ ഇരുവശത്തുമുള്ള രണ്ടുപേര്‍ ആളുകളെ കോച്ചിനുള്ളിലേക്ക് കയറുന്നതും പുറത്തിറങ്ങുന്നതും തടഞ്ഞതായി മുന്‍ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ ദീപലാല്‍ ഭാരതി ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ, ലഖ്‌നൗവിലെ ലുലു മാളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.