വാഷിംഗ്ടൺ: കോവിഡ് രോഗത്തിനെതിരെ നാലാം ഡോസ് വാക്സീനും എടുക്കേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ അഡ്‌വൈസർ ആന്റണി ഫൗചി. വ്യക്തികളുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്തായിരിക്കും നാലാം ഡോസ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് തുടക്കത്തിൽ തന്നെ ശക്തമായ മുന്നറിയിപ്പ് നൽകിയ ആളാണ് ആന്റണി ഫൗചി.
കൂടാതെ ആറു മാസം മുതൽ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നുവരികയാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറാണ് പരീക്ഷണം നടത്തുന്നത്.
അതേസമയം ചില സംസ്ഥാനങ്ങളിൽ വൈകാതെ തന്നെ മാസ്ക് നിർബന്ധമല്ലാതാക്കുമെന്നും ചില സ്കൂളുകളിലുൾപ്പെടെ മാസ്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഒമിക്രോൺ വകഭേദം ബാധിച്ച് ഒരു ലക്ഷം പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പല രാജ്യങ്ങളിലും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. തുടർന്ന് ഏതെങ്കിലും രാജ്യം കോവിഡിനെ അതിജീവിച്ചുവെന്നോ കോവിഡിന് മുൻപിൽ പരാജയപ്പെട്ടെന്നോ പറയാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.