പാലക്കാട് : പിടിയിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽപ്പെട്ട മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യ. കേസില്‍ നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നാണ് വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അഗളി പോലീസ് സ്‌റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു വിദ്യയുടെ പ്രതികരണം.
‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. ഏതറ്റം വരേയും മുന്നോട്ടുപോകും’ – വിദ്യ പറഞ്ഞു.
അതെസമയം താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും എന്നാൽ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ കെ വിദ്യ സമ്മതിച്ചിരുന്നു.വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിദ്യ വാദിക്കുന്നതെങ്കിലും ഇവർ തയ്യാറാക്കിയ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാൻ വിദ്യ തയ്യാറായില്ല. കോടതിയിലേക്കാണ് പോകുന്നതെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ചോദ്യത്തിനുള്ള മറുപടി.