പാരിസ് : രാത്രി തന്റെ ഭാര്യക്ക് ലഹരിമരുന്ന് നൽകി മയക്കി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വിഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നു.ഭാര്യക്ക് യാതൊരു സംശയവും വരാതെ പത്തുവർഷത്തോളമായി ഫ്രഞ്ച് പൗരനായ ഡൊമിനിക് ഈ ക്രുരത തുടരുകയായിരുന്നുവെന്ന് രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അത്താഴത്തിൽ ലഹരിമരുന്ന് കലർത്തി ഭാര്യയെ മയക്കുന്ന ഇയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതിനായി പല പുരുഷന്മാരെയും വീട്ടിലേക്കു ക്ഷണിച്ചിരുന്നതായാണ് വിവരം. ഇത്തരത്തിൽ 92 ബലാത്സംഗങ്ങൾ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തിൽ നിലവിൽ 51 പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. 26നും 73നും മധ്യേപ്രായമുള്ളവരാണിവർ. ഇനിയും ആളുകൾ കേസിൽ കുടുങ്ങാനുണ്ട് എന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. പ്രതികളിൽ ലോറി ഡ്രൈവർ, മുൻസിപ്പൽ കൗൺസിലർ, ബാങ്ക് ഉദ്യോഗസ്ഥൻ, ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ, നഴ്സ്, പത്രപ്രവർത്തകൻ എന്നിവരുൾപ്പെടുന്നു.
ഭാര്യയെ മറ്റുള്ളവർ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഡൊമിനിക് പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. 2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബലാത്സംഗങ്ങൾ നടന്നത് . പല പുരുഷന്മാരും നിരവധി തവണ എത്തി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞുഭാര്യയുടെ അടുത്തേക്കു വരാൻ ഡൊമിനിക് നിബന്ധനകളും ഇയാൾ വച്ചിരുന്നു. വരുന്നവർ പുകയിലയും പെർഫ്യൂമും ഉപയോഗിക്കരുത് എന്നിയാൾക്ക് നിർബന്ധമായിരുന്നു. കാരണം ഇതിന്റെ ഗന്ധം മയക്കത്തിലുള്ള സ്ത്രീയെ ഉണർത്തും. മാത്രമല്ല വരുന്നവർ ചൂടുവെള്ളത്തിൽ കൈകഴുകണം, ബാത്ത്റുമിൽ വച്ച് വസ്ത്രം മാറാൻ പാടില്ല, വാഹനങ്ങൾ അടുത്തുള്ള സ്കൂളിനു സമീപം നിർത്തിയതിനു ശേഷം നടന്ന് വീട്ടിലേക്കു വരണം. തുടങ്ങിയവയായിരുന്നു മറ്റ് നിബന്ധനകൾ. സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പെൻഡ്രൈവ് ഭാര്യ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വീഡിയോ ശേഖരം കണ്ടെത്തുകയുമായിരുന്നു. ഇതോടെ മാനസികമായി തകർന്ന ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.