കാബൂൾ: അഫ്ഗാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശരീരം പൂർണമായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും, കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി താലിബാൻ.
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റ ശേഷം പ്രധാന സർക്കാർ സർവീസിൽ നിന്നെല്ലാം സ്ത്രീകളെ പിരിച്ചുവിട്ടിരുന്നു. പുതിയ വ്യവസ്ഥകൾ തയാറാക്കിയ ശേഷം ഇവരിൽ ചിലരെ തിരിച്ചെടുക്കുമെന്ന് താലിബാൻ അറിയിച്ചു.
സ്ത്രീകൾ മുഖവും ശരീരവും മറയ്ക്കാതെ പുറത്തിറങ്ങി ജോലിക്ക് പോകരുതെന്നും ഇങ്ങനെ ചെയ്യാത്ത സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടുമെന്നും കഴിഞ്ഞ ദിവസം താലിബാൻ സർക്കാരിന്റെ മൂല്യബോധന മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ശരീരം പൂർണമായി മറയ്ക്കണമെന്നും ഹിജാബ് അണിയാത്ത വനിതകളെ വാഹന ഉടമകൾ വാഹനത്തിൽ കയറ്റരുതെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
‘സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് പിന്തുടരാം. എന്നാൽ വസ്ത്രധാരണത്തിൽ വിട്ടുവീഴ്‌ചകൾ പാടില്ല. ശരീരം പൂർണമായി മറയ്ക്കണം. ബ്ലാങ്കറ്റ് അണിയേണ്ടി വന്നാൽ അങ്ങനെ ചെയ്യണം’.- താലിബാൻ പ്രതിനിധി മുഹമ്മദ് സദേഖ് അഖിഫ് മുഹാജിർ പറഞ്ഞു.