ഇന്നലെയാരംഭിച്ച ട്വന്റി 20 വനിതാ ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഇന്ന് കന്നിയങ്കം. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടാമത്തേതാണ് ഗ്രൂപ്പ് എയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും പുറമെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരും ഉള്‍പ്പെടുന്നു. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍. യു എ ഇ ആണ് വനിതാ ലോകകപ്പിൻ ആതിഥേയത്വം വഹിക്കുന്നത്. വൈകുന്നേരം ഏഴരയ്ക്ക് ദുബായിലാണ് മത്സരം നടക്കുക.
പുരുഷ ടീമിന് പിന്നാലെ വനിതാ ടീമിനും ലോകകപ്പ് കിരീടം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏത് ടീമിനെയും പരാജയപ്പെടുത്താനുള്ള കരുത്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിനുണ്ട്. രണ്ട് മലയാളി താരങ്ങളാണ് ടീമിലുള്ളത്. മലയാളികളായ ആശയശോഭനയും സജ്‌നാ സജീവനും മികച്ച ഫോമിലാണ്. ഒരാളെങ്കിലും അന്തിമ ഇലവനിൽ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്നുള്ള ഓപ്പണിങ് ജോഡി മികച്ച ഫോമിലാണ്. ജമീമ റോഡ്രിഗസ്, റിച്ചാ ഘോഷ്(വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ തുടങ്ങിവയവരെല്ലാം മികച്ച ഫോമിലാണ്. ദയാലന്‍ ഹേമലതയെ മൂന്നാം നമ്പര്‍ പൊസിഷനില്‍ അവസരം നല്‍കി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതിന്റെ ആശ്വാസമുണ്ട്. പക്ഷെ ഫീൽഡിങ്ങിൽ ഇന്ത്യയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. അത് ബാറ്റിങ്, ബൗളിംഗ് മികവ്കൊണ്ട് മറികടക്കാനാകും ഇന്ത്യൻ ടീം ശ്രമിക്കുക . വേഗം കുറഞ്ഞ യുഎഇയിലെ പിച്ചില്‍ ഇന്ത്യയുടെ സ്പിന്‍ ലൈനപ്പ് ആശ്വാസമാകുമെന്ന് കരുതാം. ദീപ്തി ശര്‍മ, രാധാ യാദവ്, സജന സജീവന്‍ ആശാ ശോബന ജോയ് എന്നിവരാണ് സ്പിന്‍ ബൗളര്‍മാര്‍. ഇവരെ കൂടാതെ തനൂജ കാന്‍വര്‍ റിസര്‍വ് താരമായുണ്ട്. പൂജ വസ്ത്രാകാറും അരുന്ധതി റെഡ്ഡിയും അടങ്ങുന്ന പേസ് നിരയും മികച്ച താരങ്ങളാണെങ്കിലും വിചാരിക്കുന്ന പോലുള്ള വേഗവും സ്വിങ്ങും ദുബായിലെ പിച്ചില്‍ ലഭിക്കില്ലെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ആഴ്‌ച്ചകള്‍ക്ക് മുമ്പാണ് ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റിയത്.

