മാൾഡയിൽ സ്ത്രീകളെ നഗ്നരാക്കി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഷ്ടിച്ചതിനാണ് സ്ത്രീകളെ ആൾക്കൂട്ടം മർദിച്ചതെന്നും ഉടൻ തന്നെ പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചുമെന്നുമാണ് മമത ബാനർജിയുടെ ന്യായീകരണം. സംഭവത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനമുയരുന്നതിടെയാണ് മമതാ ബാനർജി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീകൾ കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. അല്ലാതെ സംഭവത്തെ രാഷ്ട്രീയ വത്കരിക്കേണ്ട കാര്യമില്ലെന്നാണ് മമത ബാനർജി പറയുന്നത്. വിവരം അറിഞ്ഞപ്പോൾ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഉടൻ പ്രശ്‌നം പരിഹരിച്ചു. നിയമം കയ്യിലെടുത്തവർക്കെതിരെ പോലീസ് കേസ് എടുത്തു. വീഡിയോ പ്രചരിപ്പിച്ച് ബംഗാളിനെ അപമാനിക്കാൻ നോക്കണ്ടെന്നും മമത ബാനർജി പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു മാൾഡയിൽ സ്ത്രീകളെ മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവമുണ്ടായത്. നാരങ്ങ വിൽപ്പനയ്ക്കായി എത്തിയതായിരുന്നു ഇവർ. എന്നാൽ നാരങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് ഇവരെ ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷമായ വിമർശനമാണ് ഉയർന്നു വരുന്നത്. ഇതിനിടെയാണ് സംഭവത്തെ നിസ്സാരവത്കരിച്ച് കൊണ്ട് മമതാ ബാനർജി രംഗത്തെത്തിയിരിക്കുന്നത്.