ലക്‌നൗ: കോവിഡ് വാക്‌സിന്‍ ബിജെപി വാക്‌സിനാണെന്നും വിശ്വസിക്കാനാകില്ലെന്നും, താൻ സ്വീകരിക്കില്ലെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയുടെ വാക്സിനെ എങ്ങനെയാണ് വിശ്വസിക്കാനാവുക. ബിജെപി നല്‍കുന്ന വാക്സിന്‍ ഞങ്ങള്‍ സ്വീകരിക്കില്ല. തങ്ങളുടെ സര്‍ക്കാര്‍ വന്നാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ ലഭ്യമാക്കും- അഖിലേഷ് പറഞ്ഞു. വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു.
അതേസമയം അഖിലേഷ് യാദവിന്റെ പ്രസ്താവനക്കെതിരെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തി. രാജ്യത്തെ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിച്ച അഖിലേഷ് മാപ്പ് പറയണമെന്നും കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു.