അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് താവഡേ, തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ബിജെപി പ്രവേശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അമൃത്സറിൽ നിന്നും ആംആദ്മി പാർട്ടി സ്ഥാനാർത്ഥി കുൽദീപ് സിംഗിനെതിരെ തരൺജിത് സിംഗിനെ ബിജെപി മത്സരിപ്പിച്ചേക്കും.
ഇന്ത്യ-യുഎസ് ബന്ധത്തിലെ മുന്നേറ്റവും, വികസനവും ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർക്ക് തരൺജിത് സിംഗ് സന്ധു നന്ദി പറഞ്ഞു.
കഴിഞ്ഞ 10 വർഷക്കാലം ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത് പ്രവർത്തിച്ചു വരികയാണ്. വികസനം പുതിയ കാലത്ത്
അനിവാര്യമാണ്. അമൃത്സറിലും വികസനം വരേണ്ടതുണ്ട്. സേവനത്തിന്റെ പുതിയ മേഖലയിൽ എനിക്ക് വഴികാണിച്ച നേതാക്കൾക്ക് നന്ദി.’ സന്ധു പാർട്ടി പ്രവേശനത്തിന് ശേഷം പ്രതികരിച്ചു.
2020 ഫെബ്രുവരി മുതൽ 2024 ജനുവരി വരെയാണ് തരൺജിത് സിംഗ് ഇന്ത്യൻ അംബാസഡറായി ചുമതലയിലുണ്ടായിരുന്നത്.
വാഷിംഗ്ടൺ ഡിസിയിലെ നിയമനത്തിന് മുമ്പ്, സന്ധു 2017 ജനുവരി മുതൽ 2020 ജനുവരി വരെ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്നു. 2000 ഡിസംബർ മുതൽ 2004 സെപ്തംബർ വരെ രാഷ്ട്രീയവിഭാഗം തലവനായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും സന്ധു സേവനമനുഷ്ഠിച്ചിട്ടുണ്ട്.