Saturday, May 18, 2024
spot_img

ലോക പ്രശസ്തമായ ചെങ്ങന്നൂരമ്മയുടെ ‘തൃപ്പൂത്താറാട്ട്’ ; മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് വിദേശിയുടെ വകയായത് എങ്ങനെ…? അറിയാം അതിവിശേഷമായ ചരിത്രം

ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ഈ വരുന്ന ചൊവ്വാഴ്ച പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ വെച്ച് നടക്കും മലയാള വർഷത്തിലെ (1197) ആദ്യത്തെ തൃപ്പൂത്താണ് ഇത്. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോൾ ശ്രീപരമേശ്വരൻ ദേവിയെ സ്വീകരിച്ച് ക്ഷേത്രത്തിന്​ പ്രദക്ഷിണം ​വച്ച് അകത്തേക്ക് എഴുന്നള്ളിക്കും. മൺറോ സായിപ്പിന്റെ വകയാണ് ഈ ഉത്സവത്തിന്റെ ചിലവുകൾ.

അതിവിശേഷമായ തൃപ്പൂത്താറാട്ടിന്റെ ഏറെ പ്രത്യേകതകളുള്ള ആചാരങ്ങളാണ് ,ചെങ്ങന്നൂർ ദേവീക്ഷേത്രത്തെ കേരളത്തിലെ മറ്റ് പരമ്പരാഗത ദേവീക്ഷേത്രങ്ങളിൽ നിന്ന് ഭിന്നമാക്കുന്നത്.
ഈ ക്ഷേത്രത്തിൽ ദേവി രജസ്വലയാകുന്നു,അഥവാ തൃപ്പൂത്താകുന്നു, സ്ത്രീത്വത്തിന്റെ ഉർവ്വരതയെ അങ്ങേയറ്റം ഭക്ത്യാദരവോടെ രേഖപ്പെടുത്തുന്ന അപൂർവ്വമായ ഒരാചാരം കൂടിയാണിത്. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവപാർവ്വതിമാരുടെത് ആണെങ്കിലും,അടുത്തകാലം വരെ ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത് ദേവിയുടെ പേരിൽ തന്നെ, കാരണം അവിടെ നിറഞ്ഞ് നിന്നത് ദേവീ സാന്നിധ്യമാകുന്നതിനാലാണ്. എന്നാൽ ഇന്നീ ക്ഷേത്രം അറിയപ്പെടുന്നത്,ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നാണ് ഋതുമതിയാവുന്ന ദേവിയെ ശ്രീകോവിലിന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നു.

അനന്തരം മൂന്ന് ദിനങ്ങളിൽ ദേവിക്ക് പൂജയും , മറ്റാരാധനകളും ഇവിടെയാണ് നടക്കുക, നാലാം ദിവസം ഋതുസ്നാനത്തിനായ് ദേവിയെ ആനപുറത്തെഴുന്നള്ളിച്ച് വാദ്യഘോഷങ്ങളോടെ പമ്പാ നദിയിലെ ക്ഷേത്രകടവായ മിത്രപ്പുഴ കടവിലേക്കാനയിക്കുന്നു. പിന്നീട് സ്ത്രീകളുടെ സാന്നിധ്യത്തിൽ ആറാടിച്ച് തന്ത്രി, പരികർമ്മികളുടെ നേതൃത്വത്തിൽ പൂജകളോടെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കുന്നു , സ്ത്രീത്വത്തെ അതിന്റെ മുഴുവൻ വിശുദ്ധിയോടെയും ആരാധിക്കുന്ന ഈ ചടങ്ങ് ദർശിക്കാൻ ആയിരകണക്കിന് ഭക്തജനങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

അഭീഷ്ട സിദ്ധിക്കുള്ള അസുലഭ മുഹൂർത്തമായി ഭകതർ ഈ ചടങ്ങിനെ നോക്കി കാണുന്നു , തൃപ്പൂത്തിനും , തൃപ്പൂത്താറാട്ടിനും , ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥ ഇന്നും നിലവിലുണ്ട്. ഒരിക്കൽ നിർമ്മാല്യത്തിനായ് നട തുറന്ന ശാന്തിക്കാരൻ കണ്ടത് ദേവിയുടെ ഉടയാടയിലെ രക്തകറയാണ് സംശയം തോന്നിയ അദ്ദേഹം രഹസ്യമായി സംഭവം കഴകക്കാരനോടും ദേവസ്വം അധികാരികളോടും പറയുകയും , അവർ സംശയം നിവാരണത്തിന് ഉടയാട ദേശാധികാരികൂടിയായ പഞ്ഞിപ്പുഴ തമ്പുരാന്റെ കൊട്ടാരത്തിലെ മുതിർന്ന സ്ത്രീകളെ കാണിക്കുകയുണ്ടായി. ദേവി ഋതുമതിയായതു തന്നെയെന്ന് അവർ പറഞ്ഞെങ്കിലും, വിദഗ്ധ ഉപദേശത്തിനായി പ്രമുഖ തന്ത്രി കുടുംബമായ താഴമൺ മഠത്തിലെ മുതിർന്ന അന്തർജനത്തെ കൂടി കാണിക്കുവാൻ ക്ഷേത്രാധികാരികൾ നിർദ്ദേശിക്കുകയും, തുടർന്ന് അവരും ദേവിയുടെ തൃപ്പൂത്ത് സ്ഥിരീകരിക്കുന്നു. പിന്നീട് ഈ പ്രതിഭാസം മാസാമാസം ആവർത്തിക്കുക കൂടി ചെയ്തതോടെ അപൂർവ്വമായ ഒരാചാരമായി ദേവിയുടെ തൃപ്പൂത്ത് മാറിയെന്നാണ് കഥ

ഇനി ആണ്ടുപിറന്ന് ആദ്യത്തെ തൃപ്പൂത്ത് ഒരു വിദേശിയുടെ വകയായത് എങ്ങനെ എന്നറിയേണ്ടേ…?
ചെങ്ങന്നൂര്‍ ദേവി രജസ്വലയാകുന്ന ചടങ്ങാണല്ലോ തൃപ്പൂത്ത്. ആ ദിവ്യശക്തിയില്‍ അവിശ്വാസം ജനിച്ച ബ്രിട്ടീഷ്‌ റസിഡന്റ് കേണല്‍ മൺറോക്ക് (Colonel John Munro ) അത്ഭുതകരമാംവണ്ണം അനുഭവമായ ഒരു സംഭവം ഇങ്ങനെയാണ്. കൊല്ലവര്‍ഷം 987 മീനമാസത്തിലാണ് (1812 AD) ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം ക്ഷേത്ര യോഗക്കാരുടെ ഭരണത്തില്‍ നിന്നും സര്‍ക്കാര്‍ കൈയേറ്റത്. അതിനുശേഷം കേണല്‍ മൺറോയും കുടുംബവും രണ്ടു മാസക്കാലം ചെങ്ങന്നൂരില്‍ താമസിച്ചു ക്ഷേത്രത്തിലെ പടിത്തരം നിശ്ചയിച്ചു, ഏതാനും ജോലിക്കാരെയും ഏര്‍പ്പെടുത്തി പതിവ്ചെലവ് ക്രമപ്പെടുത്തുന്ന കൂട്ടത്തില്‍ തിരുപ്പൂപ്പടിയന്തിരത്തിന്‍റെ ചെലവ് കൂടി കണക്കില്‍ കാണുകയും, തിരുപ്പൂപ്പിനെ സംബന്ധിച്ച് അവിശ്വാസം നിമിത്തം അതിനുള്ള ചെലവ് പടിത്തരത്തില്‍ നിന്നും കുറവ് ചെയ്യുന്നതിന് സായിപ്പ് ആജ്ഞാപിക്കുകയും ചെയ്യ്തു.

ഇപ്രകാരം കുറവ് ചെയ്യ്ത പടിത്തരത്തില്‍ ക്ഷേത്രയോഗക്കാരെ കൊണ്ട് ഒപ്പിടുവിച്ചു വാങ്ങുവാന്‍ സായിപ്പ് ശ്രമിച്ചതില്‍, സായിപ്പിന്‍റെ ആജ്ഞയെ പ്രതിഷേധിക്കുന്നതിലുള്ള ഭയവും അപ്രാപ്തിയും നിമിത്തം മൂത്തേടത്ത് പണ്ടാരത്തിലെ ഒരംഗം മാത്രം ഒപ്പ് വച്ച് കൊടുക്കുകയും ശേഷം അംഗങ്ങള്‍ പടിത്തരം കുറവ് ചെയ്യുന്നതിനെ ദോഷമാണെന്ന് വാദിക്കുകയും ഒപ്പ് വയ്യ്ക്കാതെ പിന്മാറുകയും ചെയ്യ്തു. അനന്തരം ആ കര്‍ക്കിടമാസത്തില്‍ ദേവിക്ക് തൃപ്പൂത്ത് ആകുകയും അതെ സമയം തന്നെ കേണല്‍ മൺറോയുടെ ഭാര്യയ്ക്ക് രക്താതിസാരവും കുട്ടികള്‍ക്ക് മറ്റു അസുഖങ്ങളും ആരംഭിക്കുകയും ചെയ്യ്തുവത്രേ !!!

പലവിധ ചികിത്സകൊണ്ടും ഭേദമാകാത്തതിനെ തുടര്‍ന്ന്, ഇതെല്ലാം ദേവീ കൊപമാണെന്ന് വിശ്വസ്ത ഭൃത്യന്‍ സായിപ്പിനെ അറിയിച്ചു. സായിപ്പിനെ അനുഗമിച്ചിരുന്ന ഹൈന്ദവ ഉദ്യോഗസ്ഥരില്‍ ഒരാളിന്‍റെ ഉപദേശപ്രകാരം ഒരു ജ്യോത്സ്യനെ വരുത്തി പ്രശ്നം വച്ചതില്‍ ഭഗവതിയുടെ തൃപൂപ്പിനെ അവിശ്വസിച്ചു പടിത്തരത്തില്‍ കുറവ് ചെയ്യ്തതിലുണ്ടായ ദേവീകോപമാണ് രോഗഹേതുവെന്നു വെളിപ്പെടുകയും ചെയ്തു.
ഇതു കേട്ടിട്ട് സായ്പ് “എന്നാൽ മദാമ്മയുടെ സുഖക്കേട് ഉടനെ ഭേദമാകട്ടെ, ആ ദേവസ്വത്തിലെ പതിവു കണക്കു പൂർവസ്ഥിതിയിൽ ആക്കിയേക്കാം. എന്നു മാത്രമല്ല ആണ്ടു തോറും ദേവി ആദ്യം ഋതുവാകുമ്പോള്‍ അത് സംബന്ധിച്ചുള്ള ചെലവുകൾ പലിശകൊണ്ടു കഴിയാൻ തക്കവണ്ണമുള്ള സംഖ്യ ഞാൻ എന്‍റെ കൈയിൽ നിന്നു ആ ദേവസ്വത്തിൽ ഏല്പിക്കുകയും ചെയ്തേക്കാം എന്നു പറയുകയും ഉടനെ ഒരു സംഖ്യ എടുത്തു പ്രത്യേകം കെട്ടിവയ്ക്കുകയും ചെയ്തു.

അടുത്ത തൃപ്പൂത്ത് കൊല്ലവര്‍ഷം 988 ചിങ്ങമാസത്തിലോ അതിനോടടുത്ത മാസത്തിലോ ആണ് സാധാരണ ക്രമത്തിനുണ്ടാകേണ്ടിയിരുന്നത്. അതിന്‍റെ ചിലവിലേക്ക്‌ വിശേഷാല്‍ എഴുനൂറു പണം കൂടി പടിത്തരത്തില്‍ കൂടുതല്‍ ചേര്‍ക്കുന്നതിനും ആ സംഖ്യകൊണ്ട് കളഭമാട്ടവും, ബ്രാഹ്മണര്‍ക്ക് വിശേഷാല്‍ സദ്യയും നടത്തുന്നതിനും ആ ക്രമത്തിനു ആണ്ടില്‍ ആദ്യമുണ്ടാകുന്ന എല്ലാ തൃപ്പൂത്തും വിശേഷാല്‍ അടിയന്തിരമായി ഗണിച്ചു കൊണ്ടാടുന്നതിനും നിശ്ചയിച്ച് മൺറോ ദേവിയെ പ്രാര്‍ത്ഥിച്ചു. മൺറോയുടെ പ്രാര്‍ത്ഥനാനുസരണം മദാമ്മയ്ക്ക് അസുഖം ശമനമുണ്ടായി. ആ അസുഖ വിവരം അന്ന് നാട് വാണിരുന്ന റാണി ലക്ഷ്മി ഭായി തമ്പുരാട്ടിയെ സായിപ്പ് എഴുത്ത്മൂലം അറിയിച്ചിരുന്നു.

ആ ആണ്ടുപിറപ്പിലെ ആദ്യ തൃപ്പൂത്ത് വിശേഷാല്‍ പൂജയും, പതിവനുസരിച്ച് കര്‍മ്മാദികള്‍ നടത്തിക്കുകയും, ചെങ്ങന്നൂര്‍ ദേവിക്ക് ചാര്‍ത്തുന്നതിനായി കേണല്‍ മൺറോയുടെ പേര് കൊത്തിയ ഒരു സ്വര്‍ണ്ണ വളകൂടി ആ ദിവസം നടയ്ക്കു വയ്ക്കുകയും ചെയ്യ്തു. ആ വള ഇന്നും എല്ലാ ആണ്ടു പിറപ്പിലെ ആദ്യ തൃപ്പൂതിനു ദേവിയുടെ കൈയ്യില്‍ ചാര്‍ത്തി വരുന്നു. ആ പുതുക്കിയ പടിത്തര വിവരം ദേവസ്വം പതിവ് കണക്കില്‍ ഇന്നും അന്നത്തെ പ്രകാരം കാണുന്നു . ഈ കണക്കു കൊല്ലവര്‍ഷം 987 (1812 AD) ല്‍ നിശ്ചയിച്ചു പതിവ് കണക്കിനെ ആവര്‍ത്തിച്ചു കൊല്ലവര്‍ഷം 994 ല്‍ എഴുതിയതാണ് (AD 1819) .
കൊല്ലവര്‍ഷം 988 ചിങ്ങം 11നാണ് (AD 1813) സായിപ്പ് തിരുവാഭരണം നടക്ക് വെച്ചത്. 78 ഗ്രാമും, 400 മില്ലി ഗ്രാമും, 800 മില്ലിഗ്രാമും വീതമുള്ള രണ്ട് കാപ്പുകള്‍, 81 ഗ്രാം വരുന്ന അരപ്പട്ടയും ഉള്‍പ്പെട്ടതാണ് തിരുവാഭരണം. വിദേശി വിശ്വാസവുമായി ബന്ധപ്പെട്ട് ഈ തിരുവാഭരണം ഇന്നും എല്ലാ ആണ്ട് പിറന്ന ആദ്യ തൃപ്പൂത്തിനും ചാര്‍ത്തി വരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles