വിഘടനവാദി നേതാവ് യാസിൻ മാലികിനെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ദില്ലി എൻ ഐ എ കോടതിയാണ് യാസിൻ മാലികിനെ 12 ദിവസത്തേക്ക് എൻ ഐ എ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. ജമ്മു കശ്മീരിലെ ഭീകരർക്ക് പണം എത്തിച്ചു നൽകിയ കേസിലാണ് യാസിൻ മാലിക്ക് അന്വേഷണം നേരിടുന്നത്. നേരത്തെ യാസിൻ മാലിക്കിന്റെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
കശ്മീരിലെ ഭീകരവാദികൾക്ക് ധനസഹായം എത്തിച്ചു നൽകി എന്ന കേസിന് പുറമേ യാസിൻ മാലികിന്‍റെ നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ വരുമാന ശ്രോതസുകളെപ്പറ്റിയും എൻഐഎ അന്വേഷിക്കും. 1989ൽ മുൻ കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്‍റെ മകൾ റുബയ്യ സെയ്ദിനെ തട്ടിക്കൊണ്ടുപോയ കേസിലും യാസിൻ മാലിക് പ്രതിയാണ്.