പൂച്ചാക്കൽ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി എറണാകുളം സ്വദേശി പിടിയിൽ. തമ്മനം മുല്ലോത്ത് വീട്ടിൽ ലിജുവാണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 138 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് ബസിൽ ചേർത്തലയിൽ എത്തിച്ച് വിൽപനക്ക് കൊണ്ടുപോകുകയായിരുന്നു പ്രതി. തുടർന്ന് ഇന്നലെ പൂച്ചാക്കൽ മണപ്പുറത്ത് സ്വകാര്യ ബസിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന് നാലു ലക്ഷം മാർക്കറ്റ് വിലയുണ്ടെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
അതേസമയം കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന അരൂർ, അരൂക്കുറ്റി, പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും കൂടി വരുന്നതായി എസ്.പി. പറഞ്ഞു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, നാർകോട്ടിക് ഡി.വൈ.എസ്.പി. ബിനുകുമാർ, എസ്.എച്ച്.ഒ അജയ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.