ദില്ലി: ഐഎസ്‌ഐഎസിന്റ പ്രദേശിക യൂണിറ്റായ വോയ്‌സ് ഓഫ് ഹിന്ദ് പ്രവർത്തകൻ പോലീസ് പിടിയിൽ
ഉത്തർപ്രദേശിൽ എൻഐഎ നടത്തിയ പരിശോധനയിലാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. വാരണാസി സ്വദേശിയായ ബാസിത് കലാം സിദ്ദിഖിയാണ് പോലീസ് പിടിയിലായത്.
നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസ് ഇന്ത്യയ്‌ക്കെതിരെ അക്രമാസക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി യുവാക്കളെ റിക്രൂട്ട് ചെയ്തതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരം എൻഐഎ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഐഇഡി, സ്ഫോടക വസ്തുക്കൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പെൻഡ്രൈവ് എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഐഎസിന്റെ ഉന്നത പ്രവർത്തകരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതായും ഐഎസിന്റെ മാസികയായ വോയ്‌സ് ഓഫ് ഖുറാസനു വേണ്ടി ഇയാൾ ഉള്ളടക്കം സൃഷ്ടിച്ചതായും അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലുള്ള പ്രവർത്തകർക്കായി മാരകായുധങ്ങളും ഐഇഡികളും നിർമ്മിച്ച് നൽകുകയും ചെയ്തു. ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് ഇതിനുള്ള മാർഗ നിർദേശങ്ങൾ ലഭിച്ചിരുന്നത്.