ആലുവ: അഞ്ച് വയസുകാരി ചാന്ദ്നിയുടെ അരുംകൊലയിൽ പ്രതിഷേധിച്ച് ആലുവ പോലീസ് സ്റ്റേഷനിലേക്ക് യുവമോർച്ചയുടെ മാർച്ച്. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് യുവമോർച്ചയുടെ മാർച്ച്. കുട്ടിക്ക് നീതി നടപ്പിലാക്കണമെന്നും പോലീസിന്റെ വീഴ്‌ച ചോദ്യംചെയ്യപ്പെടണമെന്നും മാപ്പ് പറഞ്ഞത് കൊണ്ടുമാത്രം പോലീസിന്റെ ജോലി കഴിഞ്ഞില്ലെന്നും യുവമോർച്ച വ്യക്തമാക്കി.
അതേസമയം ചാന്ദ്നിയെ പീഡിപ്പിച്ച പ്രതിയുടെ തിരിച്ചറിയൽ പരേഡിന് അനുമതി ലഭിച്ചിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി. തനിക്കും കുടുംബത്തിനും അത് കാണണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ കേരളത്തിന്റെ കൂടി മകളാണ്. സർക്കാർ അതിന് തക്കതായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.