ന്യൂഡൽഹി;- ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാക്കാമെന്ന അവകാശവാദമുന്നയിച്ച, ബാബ രാം ദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി പുറത്തിറക്കിയ മരുന്നിന്റെ ഘടനയും മറ്റ് വിവരങ്ങളും നൽകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് വിവരങ്ങൾ നൽകാൻ ഉത്തരവിട്ടത്. മാത്രമല്ല,മരുന്ന് പരിശോധിച്ച് ഫലം പുറത്തുവരുന്നതുവരെ കോവിഡ് മരുന്ന് എന്ന് പരസ്യം നൽകരുതെന്നും പതഞ്ജലിയ്ക്ക് ആയുഷ് മന്ത്രാലയം നിർദേശം നൽകി .
കൊറോണില്‍ ടാബ്ലറ്റ്, സ്വാസാരി വടി എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കോവിഡിൽ നിന്ന് പൂർണ മുക്തി നൽകുമെന്നായിരുന്നു ബാബ രാംദേവ് അവകാശപ്പെട്ടത്. കോവിഡ് ബാധിച്ചവർക്ക് തങ്ങളുടെ മരുന്ന് 100 ശതമാനം രോഗമുക്തി നൽകിയതായും രാംദേവ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, പഞ്ജലിയുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട വസ്തുതതകൾ അറിയില്ലെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു. മാത്രമല്ല, മരുന്നുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പഠനത്തിെൻറ വിശദാംശങ്ങളും അറിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആയതിനാൽ ഏതൊക്കെ ആശുപത്രികളിലാണ് മരുന്നുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയതതെന്ന വിവരവും അതോടൊപ്പം ഇൻസ്റ്റിറ്റ്യൂഷണൽ എതിക്സ് കമ്മിറ്റി ക്ലിയറൻസും പതഞ്ജലിയോട് ആവശ്യപ്പെട്ടതായി മന്ത്രാലയം കൂട്ടിച്ചേർത്തു . അതുവരെ മരുന്നിന്റെ പരസ്യം നൽകരുതെന്ന് മന്ത്രാലയം പതഞ്ജലിയോട് നിർദേശിച്ചു .