ദില്ലി:ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല പതിയെ തിരിച്ചുവരുകയാണെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ജനസംഖ്യ കൂടുതലായിട്ടും കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ പോരാട്ടം നയിക്കുന്നത് ജനങ്ങളാണ്. എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. സാധാരണക്കാര്‍ ഇക്കാലയളവില്‍ ഓട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തിലേതു പോലെ രോഗവ്യാപനം ഇന്ത്യയിലുണ്ടായില്ല. വൈറസിനെതിരേയുള്ള നമ്മുടെ യുദ്ധം നീണ്ടുനില്‍ക്കും. നൂതന സങ്കേതങ്ങള്‍ തേടിയാലെ ഈ പോരാട്ടത്തില്‍ വിജയിക്കാനാകു. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തുവെന്നും മോദി വ്യക്തമാക്കി.ആയുഷ്മാന്‍ ഭാരത് വിപ്ലവകരമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മൻ കി ബാത്തിൽ വ്യക്തമാക്കിയ പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്
രാജ്യം സ്വയംപര്യാപത്ത നേടുന്നു
തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യം
കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ പരിഗണനയില്‍
കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണം
വെട്ടുകിളി ഭീഷണി വ്യാപിക്കാതിരിക്കാന്‍ എല്ലാ ശ്രമവും നടത്തുന്നു
ഒരുകോടി ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി
ഓണ്‍ലൈന്‍ പഠനങ്ങള്‍ അടക്കമുള്ള മാര്‍ഗങ്ങള്‍ രാജ്യം തേടുന്നു.
ബംഗാളിന്റെ പ്രതിസന്ധിയില്‍ രാജ്യം ഒപ്പമുണ്ട്

