കൊച്ചി : കടത്തിണ്ണകളില്‍ ഉറങ്ങിക്കിടക്കുന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസുകളിലെ കുപ്രസിദ്ധ കൊലയാളി റിപ്പര്‍ സേവ്യറിനു (46) വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തലയ്ക്കടിയേറ്റ ഉണ്ണികൃഷ്ണന്‍ തന്നെ അക്രമിച്ചതു സേവ്യറാണെന്നു ചികിത്സയിലിരിക്കെ അടുത്ത ബന്ധുക്കളോടു വെളിപ്പെടുത്തിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കി ഈ കേസില്‍ പ്രതിക്കെതിരായ ശക്തമായ തെളിവായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പിഴത്തുകയില്‍ 75,000 രൂപ കൊല്ലപ്പെട്ട ഉണ്ണികൃഷ്ണന്റെ ഭാര്യയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.സമാനമായ 8 കേസുകളില്‍ തെളിവുകളുടെ അഭാവത്തില്‍ സേവ്യറിനെ വിട്ടയച്ചിരുന്നു.
2016 മാര്‍ച്ചില്‍ എറണാകുളം നോര്‍ത്ത് ഇ.എസ്.ഐ. ആശുപത്രിക്ക് എതിര്‍വശത്തുള്ള ഓലഷെഡ്ഡില്‍ വെച്ചായിരുന്നു റിപ്പര്‍ ഉണ്ണികൃഷ്ണനെ മദ്യലഹരിയില്‍ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സേവ്യറും ഉണ്ണികൃഷ്ണനും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ശേഷം ഇരുവരും ഉറങ്ങാന്‍ കിടന്നു. ഇതിനിടയില്‍ കോണ്‍ക്രീറ്റ് കട്ട കൊണ്ട് സേവ്യര്‍ ഉണ്ണികൃഷ്ണന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. നെഞ്ചും വാരിയെല്ലും തകര്‍ന്ന ഉണ്ണികൃഷ്ണന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 17 സാക്ഷികളെ വിസ്തരിച്ച അഡീ.സെഷന്‍സ് ജഡ്ജി കെ.ബിജുമേനോനാണു കൊലക്കുറ്റം ചുമത്തി പ്രതിയെ ശിക്ഷിച്ചത്.

