തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎസ്‌സി റാങ്ക് ഹോൾഡറുടെ ആത്മഹത്യാ കുറിപ്പ് മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആത്മഹത്യയുടെ ഉത്തരവാദി സർക്കാരാണ്.
പിഎസ്‌സിയിലെ അഴിമതി, പിൻവാതിൽ നിയമനം, കരാർ നിയമനം എന്നിവയാണ് മരണത്തിന് കാരണമെന്നും മരിച്ച അനുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിഎസ്‌സിയെ ന്യായീകരിച്ചിരുന്നുവെന്നും പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റിൽ വന്നവർ പ്രതിഷേധിച്ചാൽ ഡി ബാർ ചെയ്യുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അനുവിന്റെ മരണത്തിന് നരഹത്യക്ക് മുഖ്യമന്ത്രിക്കും പിഎസ്‌സിക്കുമെതിരെ കേസ് എടുക്കണമെന്നും റാങ്ക് ലിസ്റ്റ് റദ്ദാക്കിയതാണ് മരണകാരണമെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് പാസാകാത്ത സ്വപ്നക്ക് രണ്ട് ലക്ഷം ശമ്പളം നൽകി നിയമിക്കുമ്പോൾ പിഎസ്‌സി പരീക്ഷ പാസായവരെ ഡിബാർ ചെയ്യുന്നുവെന്നും ഡിവൈഎഫ്‌ഐ ഗൂണ്ടകൾക്കും അവരുടെ ബന്ധുക്കൾക്കുമാണ് നിയമനം ലഭിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.