തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതിഗതികള്‍ മെച്ചപ്പട്ടതിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിന് ശേഷം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയാണ്. ആരാധനാലയമാകുമ്പോള്‍ വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരമാകും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. കോവിഡിന് പുറമേ മഴക്കാലരോഗങ്ങള്‍ തടയുക എന്നത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്താകെ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇത് ഗൗരവതരമായ കാര്യമായതിനാല്‍ സര്‍വകക്ഷിയോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ച ദിവസം എല്ലാവരും വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണം. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം. ഇതില്‍ എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്ന് സര്‍വ കക്ഷിയോഗത്തിന്റെ ഭാഗമായിട്ട് കൂടി ജനങ്ങളോട് ആഭ്യര്‍ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുസ്ഥലങ്ങള്‍ ശുചിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകും എന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. ഇതിനായി എല്ലാ പാര്‍ട്ടികളുടേയും സഹകരണം സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഇക്കാര്യം ജങ്ങളെ ബോധവത്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ഥനയാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എല്ലാ പാര്‍ട്ടികളും ഇക്കാര്യം സമ്മതിച്ചു. ഇതില്‍ സര്‍ക്കാരിന് സന്തോഷമുണ്ട്. എല്ലാ കക്ഷി നേതാക്കളോടും സര്‍ക്കാരിന് വേണ്ടി നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എം.വി. ഗോവിന്ദന്‍, കെ.പി.എ. മജീദ്, തമ്പാനൂര്‍ രവി, കെ. പ്രകാശ് ബാബു, പി.ജെ. ജോസഫ്, സി.കെ. നാണു, ടി.പി. പീതാംബരന്‍ മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ഉഴമലക്കല്‍ വേണുഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി. ജോര്‍ജ്, വി. സുരേന്ദ്രന്‍പിള്ള, എ.എ. അസീസ് എന്നിവരാണ് സര്‍വകക്ഷി യോഗത്തില്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.