ദില്ലി : മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ പ്രതിഷേധം ശക്തം. കോൺഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ പുറത്ത് വരുന്നത്. കോൺഗ്രസിന്റെ പാക് പ്രേമം ഒരിക്കലും അവസാനിക്കുമെന്ന് തോന്നുന്നില്ലെന്ന് ബിജെപി വിമർശിച്ചു. പാകിസ്ഥാനെ ബഹുമാനിക്കണമെന്നും ഇല്ലെങ്കിൽ അവർ അണുബോംബ് വർഷിക്കുമെന്നുമായിരുന്നു മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവന.
സ്വന്തം രാജ്യത്തെ ആക്രമിക്കാൻ ഭീകരരെ അയക്കുന്നവരെ ബഹുമാനിക്കാനാണ് അയ്യർ പറയുന്നത്. കോൺഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ‘കോൺഗ്രസ് കാ ഹാത്ത്’ ‘പാകിസ്ഥാൻ കെ സാത്ത്’ ആണെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പുനെവാല എക്‌സിൽ കുറിച്ചു. രാജ്യവിരുദ്ധ പ്രസ്താവയിൽ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആവശ്യപ്പെട്ടു. പാകിസ്ഥാൻ തീവ്രവാദികളുടെ ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത്. കോൺഗ്രസിന്റെ കാപട്യം ഇതിലൂടെ പുറത്തുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തിയിട്ടുണ്ട്. ഇതാണ് യഥാർത്ഥ പാക് പ്രണയം. കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയം പാകിസ്ഥാനിലാണെന്നും അയൽരാജ്യത്തെ എങ്ങനെ നേരിടണമെന്ന് ഇന്ത്യയ്‌ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.