ചെന്നൈ: കോവിഡ് രോഗ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റ ആരോഗ്യത്തിനായും തിരിച്ചുവരവിനായും ഒത്തുചേരാനൊരുങ്ങി തമിഴ് ചലച്ചിത്ര ലോകം .
അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും തിയേറ്റർ ഉടമകളും നിർമാതാക്കളും ഉൾപ്പടെയുള്ളവർ ഇന്ന് വൈകിട്ട് ആറുമണി മുതൽ എസ്‌പിബിക്ക് വേണ്ടി സമർപിച്ച് അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾപ്പിക്കും. ഇത് സംബന്ധിച്ച വിവരം സംവിധായകൻ ഭാരതി രാജയാണ് പുറത്ത്‌വിട്ടത് .
“എസ്‌പിബി അവർകൾ പെട്ടെന്ന് തന്നെ രോഗമുക്തി നേടി തിരിച്ചെത്തുന്നതിനായി നമുക്ക് എല്ലാവരും പ്രാർത്ഥിക്കാം. ഇളയരാജ, രജ്നികാന്ത്, കമൽഹാസൻ, വൈരമുത്തു, എ ആർ റഹ്മാൻ തുടങ്ങി അഭിനേതാക്കൾ, സംവിധായകർ, സംഗീതജ്ഞർ, ഫെഫ്സി അംഗങ്ങൾ, നിർമ്മാതാക്കൾ, തിയറ്റർ ഉടമകൾ, വിതരണക്കാർ, മാധ്യമ പ്രവർത്തകർ, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് എസ്‌പിബി ആരാധകർ എന്നിവരെല്ലാം ഓഗസ്റ്റ് 20 ന് വൈകുന്നേരം 6 മണിക്ക് പ്ലേചെയ്യും.
അദ്ദേഹത്തിന്റെ എത്രയും വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കാം . എല്ലാരും ഏത് സ്ഥലത്താണോ ഉള്ളത് അവിടെ നിന്ന് തന്നെ ഒത്തുകൂടാം. എല്ലാവർക്കും ഒരുമിച്ചുള്ള ഈ പ്രാർത്ഥനയുടെ ഭാഗമാവാം,” ഭാരതി രാജ പ്രസ്തവാനയിൽ വ്യക്തമാക്കി
“മുൻപ് എംജിആർ രോഗബാധിതനായിരുന്നപ്പോൾ ഇതുപോലെ നമ്മളെല്ലാവരും ഒരുമിച്ച് ചേർന്ന് പ്രാർത്ഥനകളിൽ പങ്കാളികളായിരുന്നു. അദ്ദേഹം പിന്നീട് ആരോഗ്യത്തോടെ മടങ്ങിവന്നിരുന്നു. ഇപ്പോൾ എസ്‌പിബിക്ക് വേണ്ടിയും അതുപോലെ ചെയ്യാം. നമുക്ക് പങ്കാളികളാവാം,” ഭാരതി രാജ പറഞ്ഞു.
അതേ സമയം സൂപ്പർ സ്റ്റാർ രജനീകാന്ത് എസ്‌പി ബാലസുബ്രഹ്മണ്യത്തിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ചു രംഗത്ത് വന്നിരുന്നു. തിങ്കളാഴ്ച തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് രജനീകാന്ത് എസ്പിബിയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചത് .
.