ദില്ലി : ഫൗണ്ടേഷന്‍സ് ഫോര്‍ മീഡിയ പ്രഫഷനല്‍സ് 4ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ ജമ്മു-കശ്മീര്‍ ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്‍റനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്ക് ഒാണ്‍ലൈന്‍ ക്ലാസുകള്‍ നടക്കണമെങ്കില്‍ മികച്ച ഇന്‍റര്‍നെറ്റ് സൗകര്യവും സാങ്കേതികവിദ്യയും ആവശ്യമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടികള്‍ 370 റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനും പിന്നാലെയാണ് ജമ്മു-കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത്. പിന്നീട്, 2ജി ഇന്‍റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍, 4ജി സൗകര്യം റദ്ദാക്കിയത് തുടരുകയാണ്.