കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എലിപ്പനി ബാധിച്ച് മരിച്ചത്. 30 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡിൽ ചികിൽസയിലുണ്ട്.
കോഴിക്കോട് വെള്ളൂർ പാറോൽ സുധീഷ്, ഫറോഖ് പൂന്തോട്ടത്തിൽ ജയരാജൻ, മലപ്പുറം തെന്നല മൊയ്തീൻ എന്നിവരാണ് എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ മരിച്ചത്. നേരത്തെ മെഡിക്കൽ കോളജിലെ ശുചീകരണ വിഭാഗം ജീവനക്കാരി പുതിയ കടവ് സാബിറയും അസുഖം ബാധിച്ച് മരിച്ചിരുന്നു. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച സാബിറയെ പനിയെത്തുടർന്നാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. അതിന് ശേഷമാണ് വീണ്ടും പനി വരികയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തത്.