തൂത്തുക്കുടി;- തമിഴ്‌നാട്ടിൽ വ്യാപാരികളായ അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂരമായി കൊല്ലപ്പെട്ടു. തൂത്തുക്കുടിയിലെ സതൻകുളം സ്വദേശിയായ 63 കാരനായ അച്ഛനും 31 വയസുള്ള മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ് മകൻ ജെ ഫെനിക്സ് കോവിൽപട്ടി സർക്കാർ ആശുപത്രിയിൽ മരണമടഞ്ഞത്. അതേസമയം, പിതാവ് പി ജയരാജ് ഇതേ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മരിച്ചു. മൃതദേഹങ്ങൾ തിരുനെൽവേലിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ പാലിക്കാതെ തടിക്കട തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സമീപപ്രദേശങ്ങളിൽ സംഘർഷമുണ്ടായി. പോലീസ്
സ്റ്റേഷനിലെ 13 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തെ അപലപിച്ചുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപാര സംഘടനകൾ കടകൾ അടച്ചിട്ടും പ്രതിഷേധിച്ചു.
സ്റ്റേഷനിൽ വച്ച് തന്റെ പിതാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച ഫെനിക്സിനെ സതങ്കുളം പോലീസ് ക്രൂരമായി ആക്രമിച്ചതായി ദൃക്‌സാക്ഷികൾ അറിയിച്ചു . ഇന്നലെ വൈകുന്നേരം ഫെനിക്സിന് കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് കോവിൽപട്ടി ജിഎച്ചിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു .