ബെംഗളൂരു : ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാലുപേരെ കാണാതായി. രണ്ടു വീടുകള്‍ ഒലിച്ചുപോയി. കുടക് ജില്ലയിലെ തലക്കാവേരി ബ്രഹ്മഗിരി ഹില്‍സിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ നാരായണ ആചാരിയും ഭാര്യയും സഹോദരനും മറ്റൊരാളുമാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കുടക് മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. തലക്കാവേരിയിലേക്കുള്ള റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് അപകട സ്ഥലത്തേക്ക് എത്തിപ്പെടുന്നത് ദുഷ്കരമായെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണര്‍ ആനീസ് കണ്‍മണി ജോയ് അറിയിച്ചു. കഠിനപ്രയത്നങ്ങള്‍ക്ക് പിന്നാലെ ഉച്ചതിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകട സ്ഥലത്ത്
എത്തുവാൻ സാധിച്ചത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
കുടകിലെ ഹാരംഗി അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 9425 ക്യുസക്സ് ജലം കാവേരി നദിയിലേക്ക് തുറന്നുവിട്ടു. ഹാരംഗി, കാവേരി നദികളുടെ ഇരുകരകളിലുമുള്ളവരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
അതേസമയം, കുടക്, ദക്ഷിണകന്നട, ഉഡുപ്പി, ചിക്കമകളൂരു ജില്ലകളില്‍ വരുംദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെന്റ പ്രവചനം. കുടകില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.2018 ല്‍ കുടകിലെ സോമവാര്‍പേട്ടും മടിക്കേരിയും മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ടിരുന്നു.അതിനിടെ , വയനാട് അടക്കമുള്ള കബനിയുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് കബനി അണക്കെട്ടിന്റെ ഷട്ടറുകളും ഉയര്‍ത്തി. മുന്‍കരുതലിന്റെ ഭാഗമായി കബനി നദിയുടെ തീരഗ്രാമമായ എച്ച്.ഡി കോട്ടയിൽ ആളുകളെ മാറ്റിപാര്‍പ്പിച്ചു.