വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ ആറ്റിങ്ങല്‍ മണ്ഡലം എംപി അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊലപാതകം ആസൂത്രിതമാണെന്നും കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യം നടന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും മന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുകയാണെന്നും മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവോണ നാളിൽ കോൺഗ്രസ് രക്തം കൊണ്ട് പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.