തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ . തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും കർശന പരിശോധന ഉണ്ടാകും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ , കെഎസ്ഇബിയുടെ തിരുവനന്തപുരം തിരുമല ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതല്ല.
കോവിഡ് വ്യാപനം ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അര മണിക്കൂറിൽ കണ്ടൈൻമെന്‍റ് സോൺ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിർത്തി ആളിറങ്ങാൻ അനുമതിയില്ല.
നിലവിലെ മലപ്പുറത്തെ സാഹചര്യം വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ യോഗം ചേരും ത്. ജില്ലാ കളക്ടർ, ജില്ലയിലെ റവന്യു-ആരോഗ്യ-പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക.
അതേസമയം, കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ കെഎസ്ആര്‍ടിസി ഡിപ്പോ ഇന്ന് പ്രവർത്തനം തുടങ്ങും. മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ ഡിപ്പോ അടച്ചിരുന്നു. ബസുകളും ഡിപ്പോയും അണുവിമുക്തമാക്കി.
കണ്ടക്ടറുമായി സമ്പർക്കത്തിലായ ജീവനക്കാരും യാത്രക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. തൃശൂരിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരും ചാലക്കുടി നഗരസഭാംഗവും ഉൾപ്പെടെ 17 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.