തിരുവനന്തപുരം : ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ സർവീസുകൾക്ക് കേരളത്തിലുളള സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചു. നിസാമുദ്ദീന്‍-എറണാകുളം തുരന്തോ നോണ്‍ എസി സ്പെഷ്യല്‍ ഒഴികെ മറ്റ് നാല് പ്രത്യേക ട്രെയിനുകളുടെയും കുറച്ച് സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുൻകരുതലിൻ്റെ ഭാഗമായി എല്ലായിടത്തും സ്റ്റോപ്പ് അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം മുന്‍നിര്‍ത്തിയാണ് ഇത്.രജിസ്റ്റര്‍ ചെയ്യാതെയുളള യാത്ര, എല്ലായിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കുന്നത് എന്നിവ കൊവിഡ് വ്യാപനത്തിന് വഴിവെക്കുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്.
മുംബൈയില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ശ്രമിക് എക്സ്പ്രസ് മുന്നറിയിപ്പില്ലാതെ കണ്ണൂരില്‍ യാത്രക്കാരെ ഇറക്കിയത് വിവാദമായിരുന്നു.ഇതിനെ തുടര്‍ന്നാണ് സ്റ്റോപ്പുകള്‍ ചുരുക്കാന്‍ റെയില്‍വെ ബോര്‍ഡ് നിര്‍ദേശിച്ചത്. നേത്രാവതി എക്സ്പ്രസിന്റെ 15 സ്റ്റോപ്പുകളാണ് വെട്ടിച്ചുരുക്കിയത്. മംഗളാ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ 11 സ്റ്റോപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഇപ്പോള്‍ നിര്‍ത്തലാക്കിയ സ്റ്റോപ്പുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഓരോ സ്റ്റേഷനുകളിലും വന്ന് ഇറങ്ങുന്നവര്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയുളളതിനാല്‍ നിര്‍ത്തലാക്കിയ സ്റ്റോപ്പുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സമീപ സ്റ്റേഷനുകളില്‍ ഇറങ്ങാമോ എന്ന കാര്യമാണ് അറിയാനുളളത്. നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ക്ക് ഇനിമുതല്‍ ടിക്കറ്റ് നല്‍കുകയില്ല.
പ്രത്യേക വണ്ടികളും ഒഴിവാക്കിയ സ്റ്റോപ്പുകളും ഇങ്ങനെ ,
തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യതിലക് (നേത്രാവതി എക്സ്പ്രസ്-06346)
വര്‍ക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേര്‍ത്തല, ആലുവ, ഡിവൈന്‍ നഗര്‍, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട്.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (02076)
വര്‍ക്കല ശിവഗിരി, കായംകുളം, ചേര്‍ത്തല, ആലുവ.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (02082)
കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി
എറണാകുളം-നിസാമുദ്ദീന്‍ മംഗളാ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (02617)
ആലുവ, പട്ടാമ്ബി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്.