അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ മതം തിരിച്ച് കോവിഡ് വാര്‍ഡൊരുക്കി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ട്വന്റിഫോര്‍ ന്യൂസ് ചാനലും ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമവും.ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോറന്റൈനില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം വാര്‍ഡുകള്‍ ഒരുക്കി എന്നായിരുന്നു ട്വന്റിഫോറും മാധ്യമവും റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് വ്യക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്.
അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ മതം തിരിച്ച് കോവിഡ് വാര്‍ഡുകള്‍ ഒരുക്കി എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും , രോഗാവസ്ഥയുടേയും വയസ്സിന്റെയും അടിസ്ഥാനത്തിലാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രോഗികളെ വിവിധ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു.
ഇതേ വ്യജവാര്‍ത്ത പ്രമുഖ ഇംഗ്ലീഷ് പത്രമായ ഹിന്ദുവും റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലും രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ഗുജറാത്ത് സർക്കാർ നിയമ നടപടികള്‍ക്കൊരുങ്ങുന്നതായാണ് സൂചന .