ദില്ലി : മതസമ്മേളനത്തിൽ പങ്കെടുക്കാനായി നിസാമുദീനിലെത്തിയ മലയാളി മരിച്ചു. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ റിട്ടയേഡ് കെമിസ്ട്രി പ്രൊഫസ്സറുമായ ഡോ സലീം ആണ് മരിച്ചത്.പനി ബാധിച്ചാണ് മരണം.നിസാമുദീനിലെത്തുന്നതിന് മുമ്പ് സലീം സൗദി സന്ദർശിച്ചിരുന്നു. അവിടെ നിന്ന് ഡൽഹിയിൽ ഈ സമ്മേളനത്തിനായി നേരിട്ട് എത്തുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഡൽഹിയിൽ തന്നെ സംസ്കരിക്കുകയായിരുന്നു. നിസാമുദ്ദീൻ ദർഗയ്ക്ക് സമീപമുള്ള മർക്കസ് പള്ളിയിൽ ഈ മാസം 18-നാണ് മതസമ്മേളനം നടന്നത്. ഞായറാഴ്ച നിസാമുദ്ദീനിൽ എത്തിയ ഇദ്ദേഹം ചൊവ്വാഴ്ചയാണ് മരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ് സലീം.
ഇദ്ദേഹത്തിന്റെ മരുമകനും ആനപ്പാറ സ്വദേശിയായ സുഹൃത്തുമാണ് ചടങ്ങിൽ പങ്കെടുത്ത മറ്റു രണ്ട് പേർ. ഇരുവരും നിസാമുദ്ദീനിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്.സമ്മേളനത്തിൽ പങ്കെടുത്ത ഒട്ടേറെയാളുകൾ കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേർ ഇതിനകം മരിക്കുകയും ചെയ്തു.