കറാച്ചി: പാകിസ്ഥാനിൽ 91 യാത്രക്കാരുമായി തകർന്നു വീണ എയർബസ് എ320 വിമാനം പത്ത് വര്ഷം ചൈന ഉപയോഗിച്ച് പഴകിയതെന്ന് കണ്ടെത്തൽ. പഴകിയ വിമാനം ചൈന പാകിസ്ഥാന് വിൽക്കുകയായിരുന്നു. വിമാനത്തിൻ്റെ പഴക്കവും അമിത ഉപയോഗവുമാണ് വിമാനത്തിൻ്റെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസിൻ്റെ ഉടമസ്ഥതയിലായിരുന്നു വിമാനം. അതിനുശേശം ഇതേ വിമാനം പാകിസ്ഥാൻ അന്താരാഷ്ട്ര സർവീസ് വാങ്ങുകയായിരുന്നു.
രേഖകൾ പ്രകാരം 2019 നവംബർ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചത്. ഏപ്രിൽ 28ന് പാക് എയർലൈസിന്റെ ചീഫ് എൻജിനീയർ വിമാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങൾ മികച്ചതാണെന്നുമുള്ള പ്രത്യേക സർട്ടിഫിക്കറ്റും നൽകിയിരുന്നു.
വെള്ളിയാഴ്ച കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഒരു തവണ അനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടാം തവണ ലാന്‍ഡിങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നു. ജീവനക്കാരടക്കം 99 പേര്‍ വിമാനത്തിലുണ്ടായിരുന്നു. അപകടത്തില്‍ 97 പേര്‍ മരിക്കുകയും രണ്ട് പേര്‍ രക്ഷപ്പെടുകയും ചെയ്‍തതായി പാകിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.