പിണറായി സർക്കാരിന് തിരിച്ചടി. സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിസി നിയമനത്തിന് സ്റ്റേ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വൈസ് ചാന്‍സലറുടെ ഒഴിവില്‍ മറ്റേതെങ്കിലും വിസിക്കോ കെടിയു പ്രോ വിസിക്കോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കോ ആണ് ചുമതല കൈമാറേണ്ടത്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സിസ തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല. യുജിസി മാനദണ്ഡപ്രകാരമാണ് വിസിയെ നിയമിച്ചതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും യുജിസിയെ കൂടി കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിട്ടു. ഇതോടെ, ഗവര്‍ണര്‍ക്കെതിരായ പോരാട്ടില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കെടിയു വിസി വിഷയത്തില്‍ കോടതിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. ഗവര്‍ണറെ ഒന്നാം എതിര്‍കക്ഷിയാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ സെക്രട്ടറി സി. അജയനാണ് ഹര്‍ജി നല്‍കിയത്.
കേരള സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി ചുമതല ഏറ്റെടുക്കാനെത്തിയ ഡോ.സിസ തോമസിനെ എസ്എഫ് ഐയുടെ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെയാണ് ഡോ.സിസ സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ചത്. ഇടത് അനുകൂല സംഘടനകളും, വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് സംഘര്‍ഷം നടത്തിയത്. പ്രതിഷേധം പ്രതീക്ഷിച്ചാണ് എത്തിയതെന്ന് ഡോ. സിസ അന്ന് പ്രതികരിച്ചിരുന്നു.
ഡോ. സിസക്ക് ഔദ്യോഗികമായി കൃത്യനിവ്വഹണം നടത്താൻ ഇടത് അനുകൂല സംഘടനകൾ അനുവദിച്ചില്ല. രാവിലെ ക്യാമ്പസിൽ കാറിൽ എത്തിയ ഡോ. സിസയെ കവാടത്തിൽ വച്ച് എസ് എഫ് ഐയും ജീവനക്കാരും തടയുകയായിരുന്നു. തുടർന്ന് പോലീസിൻ്റെ സഹായത്തോടെയാണ് ഇവർ ക്യാമ്പസിൽ പ്രവേശിച്ചത്.
യുജിസി ചട്ടം അനുസരിച്ച് വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്ക് ഒരു പാനൽ കൈമാറുകയാണ് എന്നാൽ ഇതിന് വിപരീതമായി ഒരു വ്യക്തിയുടെ പേര് മാത്രമാണ് ഗവർണ്ണർക്ക് നൽകിയതെന്ന് ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചതു് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അതു നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
ഒടുവിൽ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. എം.എസ്.രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.അതെ തുടർന്നാണ് നടപടിയെടുത്തത്. മുൻ കെടിയു വിസിയായിരുന്ന രാജശ്രീയെ അയോഗ്യത മൂലം സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഡോക്ടർ സിസ തോമസിന് പുതിയ വിസിയായി ചുമതല നൽകിക്കൊണ്ടുള്ള നടപടി രാജ്ഭവൻ സ്വീകരിച്ചത്. ഈ നിയമപരമായ നടപടിയാണ് ഹൈക്കോടതി ഇന്ന് പിന്തുണച്ചത്.