Monday, June 17, 2024
spot_img

ബുദ്ധന്റെ ചിരി അസ്തമിച്ചു, ഇനി ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര; എം പി വീരേന്ദ്രകുമാര്‍ വിടവാങ്ങി

കോഴിക്കോട്: മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എംപി വീരേന്ദ്രകുമാറിന് സാംസ്‌കാരിക കേരളത്തിന്റെ ആദരം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം കോഴിക്കോട്ടെ വീട്ടില്‍ എത്തിച്ച ശേഷം ഇന്ന് രാവിലെ 11 മണിയോടെ കല്‍പ്പറ്റയിലേക്ക് കൊണ്ടുപോകും. സ്വദേശമായ കല്‍പ്പറ്റയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

രണ്ടുതവണ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. ധനം, തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നിട്ടുണ്ട്. 1987-ല്‍ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവച്ചു.

മദിരാശി നിയമസഭാംഗവും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന എം കെ പദ്മപ്രഭാ ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി 1936ലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടി. ഭാര്യ: ഉഷ, മക്കള്‍, ആഷ, നിഷ, ജയലക്ഷ്മി, എം വി ശ്രേയാംസ് കുമാര്‍.

കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്

രാഷ്ട്രീയ നേതാവും മികച്ച പ്രഭാഷകനും എഴുത്തുകാരനും പത്രാധിപരും ഒക്കെയായി രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മേഖലകളില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്.

Related Articles

Latest Articles