കൊല്ലം: കൊല്ലം ആയൂരിൽ രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത പെൺകുട്ടിക്ക് എതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം പെൺകുട്ടിയുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണ് നടപടി സ്വീകരിച്ചത്.
21,000 രൂപയാണ് പിഴ ചുമത്തിയത്. പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻറ് ചെയ്യാനും ശുപാർശ ചെയ്തു.
ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉപയോഗിച്ച് ബൈക്ക് ഓടിച്ചതിന് പതിനായിരം രൂപ, ബൈക്ക് രൂപമാറ്റം വരുത്തിയതിന് പതിനായിരം രൂപ, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നതിന് ആയിരം രൂപ എന്നിങ്ങനെയാണ് പിഴത്തുക.
ഹെൽമെറ്റ് ഉപയോഗിക്കാതെ പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. ഈ വീഡിയോ സഹിതം മോട്ടോർ വാഹന വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.