ഫ്ളോറിഡ: അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ഫിലിപ്പ് മാത്യു വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് ചെയ്‌തതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ. കൊലപാതകം കരുതിക്കൂട്ടിചെയ്തതാണെന്ന് സ്റ്റേറ്റ് അറ്റോര്‍ണി മൈക്കല്‍ സാറ്റ്‌സ് കോടതിയെ അറിയിച്ചു . മുന്‍കൂട്ടി പദ്ധതിയിട്ട അതിക്രൂരവും, പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി മൈക്കല്‍ സാറ്റ്‌സ് നല്‍കിയ കോടതിക്ക് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം , കോവിഡ് മൂലം കേസ് വിചാരണ തുടങ്ങാന്‍ ഗ്രാന്‍ഡ് ജൂറിയെ നിയമിക്കുവാന്‍ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസിന് ഇതു വരെ കഴിഞ്ഞിട്ടില്ല.
അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന മെറിന്‍ ജോയിയെ ജൂലായ് 28ന് രാവിലെയാണ് ഭര്‍ത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫ്ളോറിഡ കോറല്‍ സ്‌പ്രിംഗ്സിലെ ആശുപത്രിയില്‍ നിന്ന് രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭര്‍ത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ക്രൂരത മതിയാക്കാതെ ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യുവിനെ (നെവിന്‍) ഒരു ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കുറ്റം ചുമത്തിയ ഫിലിപ്പ് ഇപ്പോള്‍ യു.എസിലെ ബ്രൊവാഡ് കൗണ്ടി ജയിലിലാണ്.