ദില്ലി: മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും സുപ്രീംകോടതിയുടെ നിർണായക വാദം കേൾക്കൽ ഇന്ന്. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ കോടതി ഇന്ന് കേൾക്കും.
റിസർവ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും മൊറട്ടോറിയം നീട്ടുന്നതും പലിശ ഒഴിവാക്കുന്നതും അടക്കം എല്ലാ ഇളവുകളുമെന്ന് ധനമന്ത്രാലയം നിലപാട് അറിയിച്ചിട്ടുണ്ട്. പൊതു മൊറട്ടോറിയം ഇനിയുണ്ടാകില്ല. അതേസമയം മൊറട്ടോറിയം രണ്ട് വർഷത്തേക്ക് നീട്ടാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ വായ്പ തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്നവർക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇതുപ്രകാരം രണ്ട് വർഷം വരെ മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾക്ക് കഴിയും. പലിശയിളവിലും പിഴ പലിശ ഒഴിവാക്കുന്നതിലും ബാങ്കുകൾക്ക് തന്നെ തീരുമാനമെടുക്കാം.
ധനമന്ത്രാലയത്തിന്റെ നിലപാടിൽ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം ഇന്ന് നിർണായകമാകും.