ദില്ലി: സുപ്രീംകോടതി മുതിർന്ന ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഇന്ന് വിരമിക്കും. സംഭവബഹുലമായ ജുഡീഷ്യൽ സർവീസിന് ശേഷമാണ് അരുൺ മിശ്രയുടെ പടിയിറക്കം. മരട് ഫ്‌ളാറ്റ് പൊളിക്കലിലും സഭാതർക്കത്തിലും അരുൺ മിശ്ര സ്വീകരിച്ച കടുത്ത നിലപാട് ശ്രദ്ധേയമാണ്.
അതിനുപുറമെ ചീഫ് ജസ്റ്റിസ് ആയിരിക്കെ ദീപക് മിശ്രയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണം, രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനവിവാദം എന്നീ രണ്ട് കേസുകളും ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. എന്നാല്‍ ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഹർജി തള്ളുകയും ചെയ്തു. അതേസമയം രഞ്ജൻ ഗൊഗോയിയുടെ വിഷയത്തിൽ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കാനായിരുന്നു ഉത്തരവിട്ടത്.
രാജ്യാന്തര ജുഡീഷ്യൽ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ബഹുമുഖ പ്രതിഭയാണെന്നും ദീർഘദർശിയാണെന്നും ശക്തമായി വിളിച്ചു പറഞ്ഞ ജസ്റ്റിസ്.
ജുഡീഷ്യൽ കോടതികൾ, എക്‌സിക്യൂട്ടിവ് കോടതികളായി മാറുന്നുവെന്ന പരാമർശത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമർശിച്ചു. അരുൺ മിശ്രയുടെ നിർണായകമായ നിലപാടുകളിലൊന്നായിരുന്നു മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കിയത് . 1.6 ലക്ഷം കോടി രൂപയുടെ കുടിശിക കേന്ദ്രസർക്കാരിലേക്ക് അടയ്ക്കാൻ ടെലികോം കമ്പനികൾക്ക് 10 വർഷം സാവകാശം അനുവദിച്ചതും അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. ഇങ്ങനെ നിരവധി നിര്‍ണായക തീരുമാനങ്ങളെടുത്ത വ്യക്തിയാണ് ജസ്റ്റിസ് അരുൺ മിശ്ര.