ഇടുക്കി: ജില്ലയിൽ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കൂടുതൽ പേർ ഒലിച്ചു പോയിരിക്കാമെന്ന് മന്ത്രി എം എം മണി. പെട്ടിമുടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് മാറി വനത്തിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ കുടുങ്ങിയതിലും കൂടുതൽ പേർ ഒലിച്ചു പോയിരിക്കാമെന്നാണ് നിലവിലെ നിഗമനം.
ഉരുൾപൊട്ടലുണ്ടായ മേഖലയിലും മഴവെള്ളം ഒഴുകി പോയ പാതയിലും ദേശീയദുരന്തനിവാരണസേന ഇപ്പോൾ തെരച്ചിൽ നടത്തുകയാണ് . ഉരുൾപൊട്ടി വന്നതിൻ്റെ ദിശ മാറിയിരുന്നെങ്കിൽ അപകടത്തിൻ്റെ വ്യാപ്തി ഇതിലും വലുതാകുമായിരുന്നു. ആറ്റിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഒഴുകി പോയവരെ കണ്ടെത്താനായി മാങ്കുളം മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പെട്ടിമുടിയിൽ തന്നെ സംസ്കരിക്കുമെന്നും മന്ത്രി എം എം മണി മാധ്യമങ്ങളോട് പറഞ്ഞു.