ദില്ലി: ലഡാക്കിലെ ചൈനീസ് അതിക്രമത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് അഭിപ്രായപ്പെട്ടു. സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തുടങ്ങിയ ശ്രമങ്ങള്‍ ആശാവഹമാണെന്നും യുഎന്‍ നിരീക്ഷിച്ചു. അതേ സമയം, വിവിധ ലോകരാഷ്ടങ്ങള്‍ ഇന്ത്യയ്ക്ക് പിന്‍തുണഅറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.
ഇൻഡ്യ -ചൈന അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്കയും അറിയിച്ചു. ഇന്ത്യയുടെ 20 ജവാന്‍മാരുടെ വീരമൃത്യുവില്‍ അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അമേരിക്കന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ അറിയിച്ചു.
അതേസമയം ദില്ലിയിൽ ഉന്നതതല കൂടിയാലോചനകൾ ഇന്നും തുടരും. ഇന്നലെ സന്ധ്യക്ക് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം അർദ്ധരാത്രിയ്ക്കു ശേഷവും തുടർന്നു. ഇന്നലെ രാത്രി ചൈനീസ് പാകിസ്താൻ അതിര്‍ത്തി ജില്ലകളില്‍ കേന്ദ്രം കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഡാക്ക് ശ്രീനഗര്‍ ഹൈവേയും അടച്ചു. ഇവിടെയെല്ലാം സൈനികവിഭാഗങ്ങൾ പൂര്ണജാഗ്രതയിലാണ്.
സംഘര്‍ഷത്തില്‍ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ച ഗൾഫാൻ മേഖല ഇപ്പോൾ ശാന്തമാണ്. സംഭവ സ്ഥലത്ത് നിന്നും ചൈനീസ് സൈനികര്‍ പിൻവാങ്ങിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യവും പഴയ നിലയിലേക്ക് മാറിയിട്ടുണ്ട്.