തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, കാസര്‍കോഡ്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 670 പേരാണ് ആശുപത്രിയില്‍ ആകെ ചികില്‍സയിലുള്ളത്. 1,34,377 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരെ ഏത്തമിടിപ്പിച്ച യതീഷ് ചന്ദ്രയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സര്‍വീസ് പെന്‍ഷന്‍ ഏപ്രില്‍ രണ്ട് മുതല്‍ വിതരണം ചെയ്യും. ട്രഷറികള്‍ ഒൻപത് മണി മുതല്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കും. കൂടാതെ ,സംസ്ഥാനത്ത് കോവിഡിൻ്റെ സമൂഹവ്യാപനമുണ്ടോയെന്ന് മനസിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തും. കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് കര്‍ശനമായി തടയും. 1059 കമ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ നാളെയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ മൊത്ത കച്ചവടക്കാരില്‍ നിന്ന് ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള നടപടി സ്വീകരിക്കും. മാസ്കുകള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. അന്തര്‍ സംസ്ഥാനങ്ങളിലെ ചരക്ക് ഗതാഗതത്തിലെ തടസങ്ങള്‍ നീക്കാന്‍ ഉന്നതല സമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടകുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ചീഫ് സെക്രട്ടറി ടോം ജോസ് നിരവധി തവണ കര്‍ണാട ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെങ്കിലും പരിഹാരമായില്ല. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ന് വൈകുന്നേരത്തോടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.