കാസർഗോഡ് : സംസ്ഥാനത്ത് വീണ്ടും കേവിഡ് മരണം. ഞായറാഴ്ച മരിച്ച കാസര്‍ഗോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത് . മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസര്‍കോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയ്ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഇയാളുടെ സമ്പർക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
അതേസമയം, കാസര്‍കോട് കോവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ ജീവനക്കാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവിടെ ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളം പേരാണ് ജോലി ചെയ്യുന്നത്.
ഇതിനിടെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിനും രോഗ ബാധ സ്ഥിരീകരിച്ചതോടെ ക്വാറന്‍റീനില്‍ പോയ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായി .

