തിരുവനന്തപുരം: ഉറവിടമറിയാതെ ദിനം പ്രതി കോവിഡ് രോഗ വ്യാപനം ഉണ്ടാകുന്നതിനെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചു . ഇതേ തുടർന്ന് നഗരത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന നിർദേശം സ്‌പെഷ്യൽ ബ്രാഞ്ച് ആരോഗ്യവകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർക്കും കുടുംബത്തിന് രോഗ ബാധ സ്ഥിരീകരിച്ചതും ,ശേഷം നിരവധി ആളുകളുമായി അദ്ദേഹം സമ്പർക്കം പുലർത്തിയതുമെല്ലാം കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത് . സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് തന്നെ വലിയ വെല്ലുവിളി ആയി മാറിയിരിക്കുകയാണെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ . ഈ സാഹചര്യത്തിലാണ് ജില്ലയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത് .
അതേസമയം, ജില്ലയിൽ കോവിഡ് ഭീതിയെയും നിയന്ത്രണങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. സാമൂഹ്യ വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി പ്രതികരിച്ചു. കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തുമെന്നും രോഗ വ്യാപന സാധ്യതകളുള്ള കടകളും ചന്തകളും അടയ്ക്കുമെന്നും മന്ത്രി പറഞ്ഞു . ഇതിനു പുറമേ , ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള ചില വഴികളും അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി .